ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

പുതുവസ്‌ത്രവും പുത്തരിയും സമ്മാനം;
കുട്ടിപ്പൊലീസുകാരുടെ ക്രിസ്‌മസ് ആഘോഷം മഞ്ജുനാഥിനൊപ്പം

മഞ്ചുനാഥിന് കേഡറ്റുകള്‍ ക്രിസ്‌മസ് സമ്മാനം നല്‍കുന്നു
എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവിതന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം പൂര്‍ണമായും അന്ധനായ മല്ലംപാറയിലെ മഞ്ജുനാഥിനൊപ്പമായിരുന്നു. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള നല്ലൊരു ഗായകനാണ് മഞ്ജുനാഥ്. കേരളോത്സവവേദികളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. പക്ഷേ, യാത്രാസൗകര്യം നന്നേ കുറഞ്ഞ മല്ലംപാറ വനപ്രദേശത്ത്നിന്നും പുറംലോകത്ത് എത്തണമെങ്കില്‍ പരസഹായം കൂടിയേതീരൂ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ മഞ്ജുനാഥിനൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കേഡറ്റുകള്‍ മഞ്ജുനാഥിന് പുതുവസ്‌ത്രവും പുത്തരിയും ക്രിസ്‌മസ് സമ്മാനമായി നല്‍കി. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന അഡൂരിലെ ഒരേക്കര്‍ പാടത്ത് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൃഷിയിറക്കി കൊയ്‌തെടുത്ത വിളവില്‍ നിന്നുംലഭിച്ച പുത്തരിയാണ് മഞ്ജുനാഥിന് നല്‍കിയത്.
ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 'സ്‌നേഹസന്ദേശയാത്ര'
കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മഞ്ജുനാഥ് തന്റെ ജീവിതാനുഭവങ്ങള്‍ കേഡറ്റുകളുമായി പങ്കുവെക്കുകയും ഗാനമാലപിക്കുകയും ചെയ്‌തു. ജെ.ചൈതന്യ, അബ്‌ദുല്‍ സാദിഖ്, മെഹറൂഫ്, പ്രതിമ, ധന്യശ്രീ, രമ്യ, ഉല്ലാസ് തുടങ്ങിയ കേഡറ്റുകളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ ക്രിസ്‌മസ് പപ്പ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. അഡൂര്‍ ടൗണിലൂടെ ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്ന്കൊണ്ട് 'സ്‌നേഹസന്ദേശയാത്ര' നടത്തി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകളുടെ സാഹിത്യസൃഷ്‌ടികള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പൂമ്പൊടി' എന്ന 'ക്രിസ്മസ് പതിപ്പ്' പ്രകാശനം ചെയ്‌തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.. . ഗംഗാധരന്‍ സ്വാഗതവും എ.സി.പി.. പി.ശാരദ നന്ദിയും പറഞ്ഞു.
ലക്ഷ്‌മണന്‍ പൊനോരം ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളെ 'യോഗ' പരിശീലിപ്പിക്കുന്നു
'യുവാക്കളും സാമൂഹ്യസേവനവും' എന്ന വിഷയത്തില്‍ കൂക്കാനം റഹ്‌മാന്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്നു

ലഹരിവിമുക്തഗ്രാമത്തിനായി അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്

'ലഹരിപ്പൊതി,മരണപ്പൊതി'-ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു
അഡൂരിനെ ലഹരിവിമുക്തഗ്രാമമാക്കി മാറ്റുന്നതിനായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്. സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും എക്‌സൈസ് വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന് ചുറ്റുപാടുമുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കുട്ടികള്‍ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് മൂലം കുട്ടികളടക്കമുള്ളവരില്‍ കാണുന്ന രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ദുഃശ്ശീലങ്ങള്‍ ആളുകളില്‍ എത്രമാത്രം വേരോടിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ജില്ലാപഞ്ചായത്തിന്റെ 'സ്‌റ്റെപ്‌സ്' പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേയുടെ കണ്ടെത്തലുകളും പദ്ധതിക്ക് പ്രചോദനമായി. വീടുകളും കടകളും സന്ദര്‍ശിച്ചുള്ള ലഘുലേഖ വിതരണം, കവലകള്‍ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം, വിദഗ്‌ദരുടെ ക്ലാസുകള്‍, പോസ്‌റ്റര്‍ പ്രദര്‍ശനം, കൗണ്‍സലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
എസ്.പി.സി.യുടെ മൂന്ന് ദിവസത്തെ ക്രിസ്‌മസ് അവധിക്കാല ക്യമ്പിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് അഡൂര്‍ ടൗണില്‍ വെച്ച് ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ പദ്ധതി ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.അനീഷ് കുമാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു.എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രമേശ് ബാബു, എം.അനീഷ്, ശാലിനി എന്നിവര്‍ സംബന്ധിച്ചു. 'ലഹരിപ്പൊതി മരണപ്പൊതി' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ്.പി.സി.കേഡറ്റ് അബ്‌ദുല്‍ സാദിഖ് സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു.

'കുട്ടിപ്പൊലീസ് '-അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌മസ് അവധിക്കാല ക്യാമ്പ് തുടങ്ങി

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി ഉദ്ഘാടനം ചെയ്യുന്നു
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ ദയാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ, പി.ടി.. ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍ സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു. മാനവസമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ പരമ്പരാഗതമൂല്യങ്ങള്‍ക്കുള്ള പ്രസക്തി മനസ്സിലാക്കുകയും സമാധാനം, സ്‌നേഹം എന്നിവയിലൂടെ ലോകത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ സന്ദേശം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, മാജിക്, ദൃശ്യപാഠം, ഫ്രണ്ട്‌സ് അറ്റ് ഹോം, സ്‌പോര്‍ട്ട്സ് മീറ്റ്, രചനാമത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ജീവിതശൈലി, കുട്ടികളുടെ അവകാശങ്ങള്‍, വിവരസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
കേഡറ്റുകളും അവരുടെ രക്ഷിതാക്കളും ഉള്‍ക്കൊള്ളുന്ന സദസ്സ്
മുഖ്യാതിഥി ആദൂര്‍ എസ്.ഐ.ദയാനന്ദന്‍ സംസാരിക്കുന്നു

മതസൗഹാര്‍‌ദ്ദസന്ദേശമുണര്‍ത്തി അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌തുമസ് ആഘോഷം

ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിക്കുന്നു
ക്രിസ്‌തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, കെ.ചെനിയ നായക്ക് എന്നിവര്‍ ക്രിസ്‌തുമസ് സന്ദേശം നല്‍കി. കെ.സത്യശങ്കര, മാധവ തെക്കേക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.എസ്. ബൈജു, അനീഷ് പ്രീതം ടോണി, ബിയോള വി.ജേക്കബ്, ആസ്‌റ്റിന്‍ സാംജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി. പാക്കിസ്ഥാനിലെ പെഷവാര്‍ സൈനികസ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ നന്ദിയും പറഞ്ഞു.
ഇവരും ഭൂമിയുടെ അവകാശികള്‍: അഡൂര്‍ സ്‌കൂളിലെ പഠനയാത്രാസംഘം മൈസൂര്‍ മൃഗശാലയില്‍ കണ്ട അപൂര്‍വ്വദൃശ്യം
അന്താരാഷ്‌ട്ര അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കെ. സത്യശങ്കര മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ 'മനുഷ്യാവകാശവും കുട്ടികളും' എന്ന വിഷയത്തില്‍ അഡ്വ.എ.ഗോപാലകൃഷ്‌ണ ക്ലാസെടുക്കുന്നു.
കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടിയ അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം
അഡൂര്‍ സ്‌കൂളിലെ 'വിദ്യാഗ്രാമം' പ്രാദേശിക സമിതികളുടെ ചെയര്‍മാന്‍‌മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സംസാരിക്കുന്നു.
ദേലമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിക്കുന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, സ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി, പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'സ്‌കൂള്‍ സംരക്ഷണസമിതി' യോഗം ചേര്‍ന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ആദൂര്‍ എഎസ്ഐ ഇ.വി.മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വേലായുധന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍,  എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കാഴ്‌ചകളുടെ വിസ്‌മയം തേടി മൈസൂരിലേക്ക് ഒരു പഠനയാത്ര

എന്നും സഞ്ചാരികളുടെ പ്രിയ ഭൂമിയാണ് മൈസൂര്‍. പട്ടിനും, ചന്ദനത്തിനും പേരുകേട്ട ഈ നഗരം കര്‍ണാടകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. ദീര്‍ഘകാലം വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു മൈസൂര്‍. കൊട്ടാരങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, പുന്തോട്ടങ്ങള്‍, മ്യൂസിയങ്ങള്‍, നിരവധി ചരിത്ര സ്മാരകങ്ങള്‍ തുടങ്ങി എവിടെ തിരിഞ്ഞു നോക്കിയാലും സഞ്ചാരികളുടെ കണ്ണിനു ഇമ്പം നല്‍കുന്ന കാഴ്ചകളാണ് മൈസൂരിലെങ്ങും. അഡൂരില്‍ നിന്നും ഏതാനും മണിക്കൂര്‍ (200കി.മി.) മാത്രം യാത്ര ചെയ്‌താല്‍ കുടുതല്‍ കാര്യങ്ങള്‍ കാണാന്‍ പറ്റിയ ഏറ്റവും നല്ലൊരു ഇടം ആണ് മൈസൂര്‍. അതിരാവിലെ 5 മണിക്ക് പുറപ്പെട്ട യാത്രാസംഘത്തില്‍ 55 കുട്ടികളും ടൂര്‍ കമ്മിറ്റി കണ്‍വീനര്‍ ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ നേതൃത്വത്തില്‍ ഏഴ് അധ്യാപകരും ഉണ്ടായിരുന്നു. പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞതും നിമ്നോന്നതമായതുമായ കൃഷിയിടങ്ങള്‍ കൊണ്ട് അനുഗൃഹീതവുമായ കൊടകിന്റെ ഭംഗിയും തണുപ്പും ആസ്വദിച്ചുകൊണ്ടാണ് യാത്ര. കുശാല്‍ നഗറില്‍ പട്ടണത്തില്‍ നിന്ന് അല്‍പ്പം വിട്ടുമാറി ബൈലക്കുപ്പയിലുള്ള (Bylakuppe) ടിബറ്റ്യന്‍ കോളനിയും ഗോള്‍ഡന്‍ ടെമ്പിളുമായിരുന്നു ഞങ്ങളുടെ ആദ്യലക്ഷ്യം. 1950 ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കെത്തിയ ഒന്നര ലക്ഷത്തോളം വരുന്ന ടിബറ്റുകാരില്‍ കുറേയേറെപ്പേര്‍ ഹിമാലയത്തിലെ ധര്‍മ്മശാലയില്‍ കുടിയേറി. അക്കൂട്ടത്തില്‍ നല്ലൊരു ഭാഗം ടിബറ്റുകാര്‍ ബൈലക്കുപ്പയിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്കാണ് ചേക്കേറിയത്. 1961 ല്‍ ലുഗ്‌സം സാംഡുപ്ലിങ്ങ് (Lugsum Samdupling), 1969 ല്‍ ഡിക്കിയി ലാര്‍സോ(Dickyi Larsoe) എന്നീ പേരുകളുള്ള, ബൈലക്കുപ്പയിലെ രണ്ട് ടിബറ്റ്യന്‍ കോളനികളില്‍ അവര്‍ ജീവിതം കെട്ടിപ്പടുത്തു. പിന്നീടങ്ങോട്ട് തങ്ങളുടെ കൃഷിയിടങ്ങളില്‍ അവര്‍ പൊന്നുവിളയിച്ചു. ആരാധനാലയങ്ങള്‍ സ്ഥാപിച്ചു, മൊണാസ്‌ട്രികളും ആതുരാലയ സ്ഥാപനങ്ങളും വരെ പണിതുയര്‍ത്തി. മെറൂണും മഞ്ഞയും നിറത്തിലുള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വലുതും ചെറുതുമായ ലാമമാരെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് കൗതുകം. ടിബറ്റില്‍ എവിടെയോ ആണെന്ന പ്രതീതി.കോളനികളും കഴിഞ്ഞ് നീളുന്ന വഴി അവസാനിക്കുന്നത് ഗോള്‍ഡന്‍ ടെമ്പിളിന്റെ ഗേറ്റിന് മുന്നിലാണ്. സുവര്‍ണ്ണ മകുടങ്ങളാല്‍ അലംകൃതമായ ചൈനീസ് മാതൃകയിലുള്ള കവാടം കാണുമ്പോള്‍ത്തന്നെ അകത്ത് കാത്തിരിക്കുന്ന കാഴ്ച്ചകളെപ്പറ്റി ആര്‍ക്കും ഊഹിക്കാനാവും. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിന് മുന്നില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ മണിയുമൊക്കെ ക്ഷേത്രഭംഗിയ്ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിനകത്ത് ബുദ്ധന്റെ പ്രതിമയ്ക്ക് വലത്തുവശം കാണുന്നത് അമിതായുസ്സ് ബുദ്ധന്റെ(Buddha of long life) പ്രതിമയാണ്.
യുഗയുഗാന്തരങ്ങള്‍ക്ക് മുന്നേ തന്നെ ബോധോദയം ഉണ്ടായ ബുദ്ധനാണ് അമിതായുസ്സ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം. ഈ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുകയാണെന്നും മനസ്സിലാക്കിപ്പോരുന്നു. അമിതായുസ്സ് ഭഗവാന്റെ നാമം, അദ്ദേഹത്തിന്റെ മന്ത്രങ്ങള്‍, ഗുണഗണങ്ങള്‍, ഇതൊക്കെ ചൊല്ലിയാല്‍ മരണത്തോട് അടുക്കുന്ന ഒരാള്‍ക്ക് പോലും ജീവിത ദൈര്‍ഘ്യം നീട്ടിക്കിട്ടുമെന്ന് വിശ്വസിച്ച് പോരുന്നു. ബുദ്ധപ്രതിമയുടെ ഇടത്തുവശത്ത് കാണുന്നത് ഗുരു പത്മസംഭവ അഥവാ ‘ഗുരു റിമ്പോച്ചേ‘ യുടെ പ്രതിമയാണ്. ശ്രീബുദ്ധന്‍ മരിച്ച് 12 കൊല്ലത്തിനുശേഷം ഓഡിയാനയിലെ(ഇന്നത്തെ പാക്ക്-അഫ്‌ഗാന്‍ അതിര്‍ത്തി) സിന്ധു തടാകത്തിന്‍ കരയിലാണ് റിമ്പോച്ചേ ജനിച്ചത്. ഈ ജന്മരഹസ്യം ബുദ്ധഭഗവാന്‍ തന്നെ പ്രവചിച്ചിട്ടുള്ളതാണ്. എട്ടാം നൂറ്റാണ്ടില്‍ ടിബറ്റിലെ 38-മത്തെ രാജാവായ ട്രിസോങ്ങ് ഡ്യൂറ്റ്‌സാന്‍ (Trisong Deutsan) ബുദ്ധിസം സ്ഥാപിക്കാനും പ്രചരിപ്പിക്കാനുമൊക്കെയായി റിമ്പോച്ചെയെ ടിബറ്റിലേക്ക് ക്ഷണിച്ചു. റിമ്പോച്ചെയുടെ ശക്തിയിലും പ്രഭാവത്തിലും ടിബറ്റിലെ ദുഷ്ടശക്തികള്‍ ക്ഷയിക്കുകയുണ്ടായി. അന്നത്തെ ടിബറ്റ് ജനതയ്ക്ക് എന്നപോലെ ഭാവിതലമുറയ്ക്കും ഗുണകരമാകുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ പകര്‍ന്നുനല്‍കിയെന്ന കാരണത്താല്‍, രണ്ടാമത്തെ ശ്രീബുദ്ധനായിട്ടാണ് ടിബറ്റുകാര്‍ ഗുരു റിമ്പോച്ചയെ കണക്കാക്കുന്നത്. 3 പ്രതിമകളും ചെമ്പില്‍ നിര്‍മ്മിച്ച് അതിനുമേല്‍ സ്വര്‍ണ്ണം പൂശിയിട്ടുള്ളതാണ്. ഓരോ പ്രതിമകള്‍ക്ക് അകത്തും ബുദ്ധന്റെ മൊഴികള്‍ അടങ്ങുന്ന

ജൈവവൈവിധ്യ വിശേഷങ്ങളുമായി സയന്‍സ് എക്‌സ്​പ്രസ് തീവണ്ടി കാസര്‍കോട്ട്‌

ഇന്ത്യയിലെ ജൈവവൈവിധ്യ വിശേഷങ്ങള്‍ പരിചയപ്പെടുത്താന്‍ സയന്‍സ് എക്‌സ്​പ്രസ് തീവണ്ടി  കാസര്‍കോട്ടെത്തുന്നു. പൂര്‍ണമായും ശീതീകരിച്ച 16 ബോഗികളുള്ള തീവണ്ടി ഡിസമ്പര്‍ നാലുമുതല്‍ ഏഴുവരെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി പ്രദര്‍ശനം ഒരുക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം സൗജന്യമാണ്. കാഴ്ചകാണാനെത്തുന്നവര്‍ മൊബൈല്‍ഫോണ്‍, ബാഗ്, ക്യാമറ, ജല ബോട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന് ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന പ്രത്യേക തീവണ്ടിയാണിത്. പശ്ചിമഘട്ടം, ഇന്ത്യന്‍ പീഠഭൂമി, ഹിമാലയസാനുക്കള്‍, കടല്‍ത്തീരം തുടങ്ങിയവ പരിചയപ്പെടുത്താന്‍ വിവിധ മോഡലുകള്‍, ഫോട്ടോഗ്രാഫി തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഹരിത സാങ്കേതികവിദ്യ, ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനവും തീവണ്ടിയിലുണ്ട്. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കുട്ടികള്‍ക്ക് മാത്രമായുള്ള കോച്ചാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. വിക്രംസാരാഭായ് സെന്ററിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനക്ലാസും സയന്‍സ് എക്‌സ്​പ്രസ് നല്‍കും. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും വനം-പരിസ്ഥിതി വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഒപ്പം വിദ്യാഭ്യാസവകുപ്പും ജൈവവൈവിധ്യ ബോര്‍ഡുമുണ്ട്. 2007-ലാണ് സയന്‍സ് എക്‌സ്​പ്രസ് യാത്ര തുടങ്ങിയത്. നാലുഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ശാസ്ത്രലോകത്തിലെ അറിവുകള്‍ പങ്കുവെച്ച് യാത്ര തുടങ്ങിയ സയന്‍സ് എക്‌സ്​പ്രസ് 2012 മുതല്‍ ജൈവവൈവിധ്യ പ്രദര്‍ശനമാണ് നടത്തുന്നത്.
കുമ്പള ഉപജില്ലാകലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അഡൂര്‍ സ്‌കൂളിന് വേണ്ടി സ്‌കൂള്‍ കലോത്സവക്കമ്മിറ്റി കണ്‍വീനര്‍ ബി.പി.സുജിത്ത് മാസ്‌റ്റര്‍ ഷീല്‍ഡ് ഏറ്റുവാങ്ങുന്നു.
കുമ്പള ഉപജില്ലാകലോത്സവത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി റവന്യു ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയ അഡൂര്‍ സ്‌കൂളിലെ കുട്ടികള്‍ സീനിയര്‍ അസിസ്റ്റന്റ്  പ്രസന്ന ടീച്ചര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം

'സഹപാഠിക്കൊരു കൈത്താങ്ങ് '-എസ്.പി.സി.യൂണിറ്റ് മാതൃകയായി

ജി.എച്ച്.എസ്.എസ്.ചായ്യോത്ത് സ്‌കൂളിലെ സീനിയര്‍ എസ്.പി.സി.കേഡറ്റായ ഷബ്‌നയുടെ ചികിത്സാ സഹായനിധിയിലേക്ക് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി ടീച്ചര്‍ക്ക് കൈമാറുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഷബ്‌ന തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. നിര്‍ദ്ദനകുടുംബാംഗമാണ്.
കുമ്പള ഉപജില്ലാകായികമേളയില്‍ മെഡലുകള്‍ നേടിയ അഡൂര്‍ സ്‌കൂളിലെ
അത്‌ലിറ്റുകള്‍ സീനിയര്‍ അസിസ്റ്റന്റ് പ്രസന്ന ടീച്ചര്‍ക്കും ടീം മാനേജര്‍മാരായ
എസ്.എസ്.രാഗേഷ്, പി.ഇബ്രാഹിം ഖലീല്‍ എന്നീ അധ്യാപകര്‍ക്കും ഒപ്പം
കുമ്പള ഉപജില്ലാകലോത്സവം ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍
ചാമ്പ്യന്‍ഷിപ്പ് നേടിയ അഡൂര്‍ സ്‌കൂളിലെ കുട്ടികള്‍ സീനിയര്‍ അസിസ്റ്റന്റ്
പ്രസന്ന ടീച്ചര്‍ക്കും ടീം മാനേജര്‍ ഖലീല്‍ മാഷിനും ഒപ്പം

റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിഞ്ഞ് അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് '

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനങ്ങളും, പച്ചപ്പുല്‍മേടുകളും കൊണ്ട് സമ്പന്നമായ പനത്തടി പഞ്ചായത്തിലെ റാണിപുരം, പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. കര്‍ണ്ണാടകയിലെ ടൂറിസം കേന്ദ്രങ്ങളായ കുടക്, മടിക്കേരി, തലക്കാവേരി എന്നീ പ്രദേശങ്ങളോട് തൊട്ട്കിടക്കുന്ന പ്രദേശമാണ് 'കേരളത്തിന്റെ ഊട്ടി 'എന്നറിയപ്പെടുന്ന റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റര്‍ കിഴക്കായി പാണത്തൂര്‍
ജൈവവൈവിധ്യത്തെക്കറിച്ച് കോഴിക്കോട് വനവിജ്ഞാന
കേന്ദ്രത്തിലെ പ്രഭാകരന്‍ ക്ലാസെടുക്കുന്നു

റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്‌ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. വിവിധ ഇനത്തില്‍പ്പെട്ട ഇരുന്നോറോളം പക്ഷികളും ഉഗ്രവിഷ പാമ്പുകളായ രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയവയും ഇവിടെ ധാരാളമായി കണ്ടുവരുന്നു. ഒപ്പം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ് പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന റാണിപുരം. പക്ഷി നിരീക്ഷണത്തിനും സാഹസിക യാത്രകള്‍ക്കുമായി നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്. ഒക്ടോബര്‍
മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിനും സാഹസിക - വിനോദ സഞ്ചാരികള്‍ക്കും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും കൊണ്ട് അനുഗ്രഹിതമായ ഇവിടം. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച്‌ പഠനം നടത്തുവാനും ഇവിടെ ആളുകളെത്തുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പ് റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക്
ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് റേഞ്ച് ഓഫീസര്‍ ഡെല്‍റ്റോ എല്‍. മറോക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ വിനു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍, കോഴിക്കോട് വനവിജ്ഞാനകേന്ദ്രത്തില്‍ നിന്നുള്ള പ്രഭാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, എസ്.എസ്. രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത, കേഡറ്റുകളായ ജെ. ചൈതന്യ, പി. മെഹറൂഫ്, അബൂബക്കര്‍ സിദ്ദീഖ്, അബ്‌ദുല്‍ ബഷീര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.. .ഗംഗാധരന്‍ സ്വാഗതവും എ.സി.പി.. പി.ശാരദ നന്ദിയും പറഞ്ഞു.

മണ്ണില്‍ പൊന്നുവിളയിച്ച് 'കുട്ടിപ്പൊലീസ് '; ജനകീയ കൂട്ടായ്‌മയായി കൊയ്‌ത്തുത്സവം

'എല്ലാരും പാടത്ത് സ്വര്‍ണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു
സ്വര്‍ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി'
ശരിയാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി കെട്ടിടങ്ങളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പണം കൊയ്യാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി വ്യാപകമാകുന്ന കാലത്താണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ മണ്ണില്‍ വിത്തിട്ട് നൂറുമേനി വിളയിച്ചത്. ആഗസ്‌റ്റ് രണ്ടിനാണ് അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന ഒരേക്കര്‍ പാടത്ത് ഇവര്‍ കൃഷിയിറക്കിയത്.
കൃഷിയുടെ വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനം
അത്യുല്‍പാദനശേഷിയുള്ള 'ജ്യോതി' വിത്തുപയോഗിച്ച് ഒറ്റ ഞാര്‍ കൃഷിരീതിയാണ് അവലംബിച്ചത്. സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത് വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി. പത്ത് ദിവസം മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനട്ടത്. ഇതുമൂലം കീടശല്യം കുറഞ്ഞു. കളകള്‍ എളുപ്പത്തില്‍ പറിക്കാനും സാധിച്ചു. പറിച്ചുനട്ട്നൂറ്റിപത്താം ദിവസമാണ് കൊയ്‌തത്. ഏകദേശം പന്ത്രണ്ട് ക്വിന്റല്‍ നെല്ല് മെതിയന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തു. കൂടുതല്‍ ഉയരത്തില്‍ വളരാത്തതിനാല്‍ ഞാറ് പാടത്ത് മറിഞ്ഞ് വീണ് നെല്‍മണികള്‍ നശിക്കുന്ന പതിവും ഇവിടെ ഉണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ പ്രതീക്ഷ പ്രവര്‍ത്തകരുടെയും 'കുട്ടിപ്പൊലീസു'കാരുടെയും പരിചരണവുമുണ്ടായിരുന്നു. മണ്ണില്‍ പൊന്നുവിളയിക്കാന്‍ എല്ലാം മറന്ന് ഒത്തുകൂടിയപ്പോള്‍ സഫലമായത് ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരമാണ്. പഴയതലമുറ കൂടെ കൊണ്ടുനടന്നതും പുതിയ തലമുറക്ക് അന്യമായതുമായ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം അഡൂര്‍ പാടത്ത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തരിശായി

മെതിയന്ത്രം ഉപയോഗിച്ച് നെല്ല് വേര്‍തിരിക്കുന്നു
കിടന്ന പാടം ഒരു കൂട്ടായ്‌മയുടെ നെല്‍ക്കതിരുകള്‍ കൊണ്ട് പച്ചപ്പായപ്പോള്‍ പര്യാപ്‌തതയിലൂന്നിയ ഒരു നാടിന്റെ വികസന വിപ്ലവം പൂവണിയുകയായിരുന്നു. മണ്ണിന്റെയും പ്രകൃതിയുടെയും മാറ്റം കണ്ടറിഞ്ഞ് പച്ചത്തത്തകളും കിളികളും പൂമ്പാറ്റകളും പാടത്ത് ഉത്സവമേളം തീര്‍ക്കുകയായിരുന്നു. പച്ചപ്പട്ട് പുടവ ചാര്‍ത്തിയ മാതിരി പ്രകൃതിരമണീയതയുടെ സൌന്ദര്യത്തിന് ആക്കം കൂട്ടുകയായിരുന്നു. തരിശുനിലം പൊന്നണിഞ്ഞപ്പോള്‍ എസ്.പി.സി. കേഡറ്റുകള്‍ക്ക് പ്രവര്‍ത്തനാനുഭവമായി കിട്ടിയത് അവരുടെ ഭാവി ജീവിതത്തിലേക്കുള്ള മഹത്തായ ഒരു പാഠമാണ്. ഉപഭോക്തൃരീതികളെ പഴിപറഞ്ഞ് കാലം കഴിക്കുന്നവര്‍ തിരിച്ചറിയണം അഡൂരിന്റെ പുതിയ തലമുറയിലെ ഈ കൂട്ടായ്‌മയെ. ഓരോ നാടിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പ്രാദേശിക ഇടപെടലുകള്‍ ഉണ്ടായാല്‍ സ്വയംപര്യാപ്‌തമായ ഒരു കാര്‍ഷിക സംസ്‌കാരം നമ്മുടെ നാട്ടില്‍ ഉണ്ടാകും. തരിശുഭൂമി കൃഷിഭൂമിയാക്കുകയെന്നത് ശ്രമകരമായ ദൌത്യമാണ്. പക്ഷെ, താല്‍പര്യവും സജീവ ഇടപെടലും ഏത് ശ്രമകരമായ ദൌത്യത്തെയും വിജയത്തിലെത്തിക്കും. നെല്‍കൃഷിയെ പരിചയമില്ലാത്തവര്‍ക്ക് അഡൂരിലെ കൂട്ടായ്മ നല്‍കുന്നത് അനുഭവ സമ്പത്ത് നിറഞ്ഞ പുതിയ പാഠമാണ്. കര്‍ഷകാനുഭവങ്ങളും ശാസ്ത്രീയ നിര്‍വചനങ്ങളും ആനുപാതികമായി ഒത്തുകൂടിയപ്പോള്‍ അഡൂരിലെ നെല്‍പാടത്തില്‍ നെല്‍ക്കതിരുകള്‍ സമൃദ്ധിയോടെ വിളഞ്ഞു. 120 ദിവസത്തെ ആവേശത്തിനും അധ്വാനത്തിനും പരിസമാപ്‌തിയായി നടത്തിയ കൊയ്‌ത്തുത്സവം യഥാര്‍ത്ഥത്തില്‍ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു. വിവിധ മേഖലകളില്‍ നിന്നായി എത്തിയവര്‍ കതിരണിഞ്ഞ പാടത്തേക്കിറങ്ങിയപ്പോള്‍ അതൊരു ഉത്സവാനുഭവമായി. അതില്‍ ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, അധ്യാപകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍, പ്രതീക്ഷ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുണ്ടായി. കൃഷിയിറക്കിയത് മുതലുള്ള വിവിധഘട്ടങ്ങളുടെ ഫോട്ടോപ്രദര്‍ശനവും ഒരുക്കിയിരുന്നു.
കട്ടിപ്പൊലീസുകാര്‍ കുട്ടിക്കര്‍ഷകരായപ്പോള്‍...!
കൊയ്‌ത്തുത്സവം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി.ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് അംഗം രത്തന്‍ കുമാര്‍ പാണ്ടി, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാഗവേന്ദ്ര, ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, വ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറി എം.പി.മൊയ്‌തു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ.ധനഞ്ജയന്‍, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പ്രകാശ് പാണ്ടി, സെക്രട്ടറി സുനില്‍,  അഗ്രികള്‍ച്ചറല്‍ അസിസ്‌റ്റന്റ് പ്രകാശ, അധ്യാപകരായ കൃഷ്‌ണപ്പ, രാജാറാമ, കര്‍ഷകനും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മാധോജി റാവു, അടുക്കം മുഹമ്മദ് ഹാജി, ഡി. കുഞ്ഞമ്പു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ സ്വാഗതവും എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.