ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കാഴ്‌ചകളുടെ വിസ്‌മയം തേടി മൈസൂരിലേക്ക് ഒരു പഠനയാത്ര

എന്നും സഞ്ചാരികളുടെ പ്രിയ ഭൂമിയാണ് മൈസൂര്‍. പട്ടിനും, ചന്ദനത്തിനും പേരുകേട്ട ഈ നഗരം കര്‍ണാടകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. ദീര്‍ഘകാലം വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു മൈസൂര്‍. കൊട്ടാരങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, പുന്തോട്ടങ്ങള്‍, മ്യൂസിയങ്ങള്‍, നിരവധി ചരിത്ര സ്മാരകങ്ങള്‍ തുടങ്ങി എവിടെ തിരിഞ്ഞു നോക്കിയാലും സഞ്ചാരികളുടെ കണ്ണിനു ഇമ്പം നല്‍കുന്ന കാഴ്ചകളാണ് മൈസൂരിലെങ്ങും. അഡൂരില്‍ നിന്നും ഏതാനും മണിക്കൂര്‍ (200കി.മി.) മാത്രം യാത്ര ചെയ്‌താല്‍ കുടുതല്‍ കാര്യങ്ങള്‍ കാണാന്‍ പറ്റിയ ഏറ്റവും നല്ലൊരു ഇടം ആണ് മൈസൂര്‍. അതിരാവിലെ 5 മണിക്ക് പുറപ്പെട്ട യാത്രാസംഘത്തില്‍ 55 കുട്ടികളും ടൂര്‍ കമ്മിറ്റി കണ്‍വീനര്‍ ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ നേതൃത്വത്തില്‍ ഏഴ് അധ്യാപകരും ഉണ്ടായിരുന്നു. പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞതും നിമ്നോന്നതമായതുമായ കൃഷിയിടങ്ങള്‍ കൊണ്ട് അനുഗൃഹീതവുമായ കൊടകിന്റെ ഭംഗിയും തണുപ്പും ആസ്വദിച്ചുകൊണ്ടാണ് യാത്ര. കുശാല്‍ നഗറില്‍ പട്ടണത്തില്‍ നിന്ന് അല്‍പ്പം വിട്ടുമാറി ബൈലക്കുപ്പയിലുള്ള (Bylakuppe) ടിബറ്റ്യന്‍ കോളനിയും ഗോള്‍ഡന്‍ ടെമ്പിളുമായിരുന്നു ഞങ്ങളുടെ ആദ്യലക്ഷ്യം. 1950 ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കെത്തിയ ഒന്നര ലക്ഷത്തോളം വരുന്ന ടിബറ്റുകാരില്‍ കുറേയേറെപ്പേര്‍ ഹിമാലയത്തിലെ ധര്‍മ്മശാലയില്‍ കുടിയേറി. അക്കൂട്ടത്തില്‍ നല്ലൊരു ഭാഗം ടിബറ്റുകാര്‍ ബൈലക്കുപ്പയിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്കാണ് ചേക്കേറിയത്. 1961 ല്‍ ലുഗ്‌സം സാംഡുപ്ലിങ്ങ് (Lugsum Samdupling), 1969 ല്‍ ഡിക്കിയി ലാര്‍സോ(Dickyi Larsoe) എന്നീ പേരുകളുള്ള, ബൈലക്കുപ്പയിലെ രണ്ട് ടിബറ്റ്യന്‍ കോളനികളില്‍ അവര്‍ ജീവിതം കെട്ടിപ്പടുത്തു. പിന്നീടങ്ങോട്ട് തങ്ങളുടെ കൃഷിയിടങ്ങളില്‍ അവര്‍ പൊന്നുവിളയിച്ചു. ആരാധനാലയങ്ങള്‍ സ്ഥാപിച്ചു, മൊണാസ്‌ട്രികളും ആതുരാലയ സ്ഥാപനങ്ങളും വരെ പണിതുയര്‍ത്തി. മെറൂണും മഞ്ഞയും നിറത്തിലുള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വലുതും ചെറുതുമായ ലാമമാരെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് കൗതുകം. ടിബറ്റില്‍ എവിടെയോ ആണെന്ന പ്രതീതി.കോളനികളും കഴിഞ്ഞ് നീളുന്ന വഴി അവസാനിക്കുന്നത് ഗോള്‍ഡന്‍ ടെമ്പിളിന്റെ ഗേറ്റിന് മുന്നിലാണ്. സുവര്‍ണ്ണ മകുടങ്ങളാല്‍ അലംകൃതമായ ചൈനീസ് മാതൃകയിലുള്ള കവാടം കാണുമ്പോള്‍ത്തന്നെ അകത്ത് കാത്തിരിക്കുന്ന കാഴ്ച്ചകളെപ്പറ്റി ആര്‍ക്കും ഊഹിക്കാനാവും. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിന് മുന്നില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ മണിയുമൊക്കെ ക്ഷേത്രഭംഗിയ്ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിനകത്ത് ബുദ്ധന്റെ പ്രതിമയ്ക്ക് വലത്തുവശം കാണുന്നത് അമിതായുസ്സ് ബുദ്ധന്റെ(Buddha of long life) പ്രതിമയാണ്.
യുഗയുഗാന്തരങ്ങള്‍ക്ക് മുന്നേ തന്നെ ബോധോദയം ഉണ്ടായ ബുദ്ധനാണ് അമിതായുസ്സ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം. ഈ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുകയാണെന്നും മനസ്സിലാക്കിപ്പോരുന്നു. അമിതായുസ്സ് ഭഗവാന്റെ നാമം, അദ്ദേഹത്തിന്റെ മന്ത്രങ്ങള്‍, ഗുണഗണങ്ങള്‍, ഇതൊക്കെ ചൊല്ലിയാല്‍ മരണത്തോട് അടുക്കുന്ന ഒരാള്‍ക്ക് പോലും ജീവിത ദൈര്‍ഘ്യം നീട്ടിക്കിട്ടുമെന്ന് വിശ്വസിച്ച് പോരുന്നു. ബുദ്ധപ്രതിമയുടെ ഇടത്തുവശത്ത് കാണുന്നത് ഗുരു പത്മസംഭവ അഥവാ ‘ഗുരു റിമ്പോച്ചേ‘ യുടെ പ്രതിമയാണ്. ശ്രീബുദ്ധന്‍ മരിച്ച് 12 കൊല്ലത്തിനുശേഷം ഓഡിയാനയിലെ(ഇന്നത്തെ പാക്ക്-അഫ്‌ഗാന്‍ അതിര്‍ത്തി) സിന്ധു തടാകത്തിന്‍ കരയിലാണ് റിമ്പോച്ചേ ജനിച്ചത്. ഈ ജന്മരഹസ്യം ബുദ്ധഭഗവാന്‍ തന്നെ പ്രവചിച്ചിട്ടുള്ളതാണ്. എട്ടാം നൂറ്റാണ്ടില്‍ ടിബറ്റിലെ 38-മത്തെ രാജാവായ ട്രിസോങ്ങ് ഡ്യൂറ്റ്‌സാന്‍ (Trisong Deutsan) ബുദ്ധിസം സ്ഥാപിക്കാനും പ്രചരിപ്പിക്കാനുമൊക്കെയായി റിമ്പോച്ചെയെ ടിബറ്റിലേക്ക് ക്ഷണിച്ചു. റിമ്പോച്ചെയുടെ ശക്തിയിലും പ്രഭാവത്തിലും ടിബറ്റിലെ ദുഷ്ടശക്തികള്‍ ക്ഷയിക്കുകയുണ്ടായി. അന്നത്തെ ടിബറ്റ് ജനതയ്ക്ക് എന്നപോലെ ഭാവിതലമുറയ്ക്കും ഗുണകരമാകുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ പകര്‍ന്നുനല്‍കിയെന്ന കാരണത്താല്‍, രണ്ടാമത്തെ ശ്രീബുദ്ധനായിട്ടാണ് ടിബറ്റുകാര്‍ ഗുരു റിമ്പോച്ചയെ കണക്കാക്കുന്നത്. 3 പ്രതിമകളും ചെമ്പില്‍ നിര്‍മ്മിച്ച് അതിനുമേല്‍ സ്വര്‍ണ്ണം പൂശിയിട്ടുള്ളതാണ്. ഓരോ പ്രതിമകള്‍ക്ക് അകത്തും ബുദ്ധന്റെ മൊഴികള്‍ അടങ്ങുന്ന
ലിഖിതങ്ങളും മറ്റ് ജീവജാലകങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊച്ച് കൊച്ച് പ്രതിമകളുമൊക്കെ അടക്കം ചെയ്തിട്ടുണ്ട്. ഈ മൂര്‍ത്തികള്‍ക്ക് മുന്നില്‍ നിന്നുള്ള പ്രാര്‍ത്ഥന, വിശ്വാസവും സമാധാനവും സ്നേഹവും അനുകമ്പയും കനിവുമൊക്കെ മനസ്സിലുണ്ടാക്കി ദുഷ്ടവിചാരങ്ങളേയും ദുഷ്‌പ്രവര്‍ത്തികളേയും പുറന്തള്ളാന്‍ സഹായിക്കുമെന്നാണ് ബുദ്ധമത വിശ്വാസം. വിഗ്രഹങ്ങളുടെ ഇരുഭാഗങ്ങളിലെ ചുമരുകളെപ്പോലെ മറ്റ് ക്ഷേത്രച്ചുമരുകളും ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ശ്രീബുദ്ധന്റെ ജിവിതത്തില്‍ നിന്നുള്ള ഏടുകളും റിമ്പോച്ചെയുടെ ചിത്രങ്ങളും അതില്‍ പ്രധാനപ്പെട്ടതാണ്. താന്ത്രിക്‍ ബുദ്ധിസത്തിന്റെ സ്വാധീനവും ഈ ചിത്രങ്ങളില്‍ പ്രകടമാണ്. കുശാല്‍നഗറില്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ ഉച്ചക്ക് മുമ്പ്തന്നെ മൈസൂരിലെത്തി.
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ അപുര്‍വ്വം മൃഗശാലകളില്‍ ഒന്നായ ശ്രീ. ചാമുണ്ടേശ്വര സൂവോളജിക്കല്‍ ഗാര്‍ഡനിലേക്കാണ് ഞങ്ങള്‍ ആദ്യമെത്തിയത്. മൈസൂര്‍ രാജാക്കന്മാരുടെ പിന്തുണയോടെ പത്തേക്കറില്‍ 1892 ലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോകത്തിലെ തന്നെ പഴക്കമുള്ള സൂകളില്‍ ഒന്നായ ഇത് ഇന്ന് 245 ഏക്കറില്‍ പരന്നു കിടക്കുന്ന രാജ്യത്തിലെ പ്രധാന സൂകളില്‍ ഒന്നാണ്. ജെര്‍മ്മന്‍ ഡിസ്സൈന൪ ആയ ജി. എച്. ക്റംബയ്ഗാള്‍ ആണ് ഇത് ഡിസ്സൈ൯ ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന നിരവധി തരം പക്ഷി മൃഗാദികളെയും ഇഴ ജന്തുക്കളെയും ഇവിടെ സംരക്ഷിച്ചു പോരുന്നു. ഇവയെ എല്ലാം വളെരെ അടുത്തു നിന്ന് കാണുന്നതിനുള്ള സുവര്‍ണാവസരം ആണ് സൂ സന്ദര്‍ശനം. പ്രത്യേകം ഫീസടച്ച് വാഹനത്തിലോ അല്ലാതെ നടന്നോ നമുക്ക് സൂ കാണാവുന്നതാണ്. ഞങ്ങള്‍ നടന്നാണ് മൃഗശാല കണ്ടത്. സൂ സന്ദര്‍ശത്തിനുശേഷം ഉച്ച ഭക്ഷണം കഴിച്ചു. പിന്നെ ഞങ്ങള്‍ പോയത് അധികം ദുരെയല്ലാതെ കിടക്കുന്ന ലോകപ്രശസ്തമായ മൈസൂര്‍ കൊട്ടാരത്തിലേക്കാണ്. മൈസൂരിന്റെ ഹൃദയഭാഗത്ത് മിര്‍സാ റോഡിലാണ് പ്രശസ്തമായ മഹാരാജാസ് പാലസ്സ് സ്ഥിതി ചെയുന്നത്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളില്‍ ഒന്നാണ്. അംബ വിലാസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ദീര്‍ഘകാലം വൊഡയാര്‍ രാജാക്കന്മാരുടെ ആസ്ഥാനം ആയിരുന്നു. ആദ്യകാലത്ത് മരത്തില്‍ തീര്‍ത്ത ഒരു കൊട്ടാരം ആയിരുന്നു ഇവിടം ഉണ്ടായിരുന്നത്. 1897 ല്‍ ഉണ്ടായ ഒരു വലിയ തീ പിടുത്തത്തെ തുടര്‍ന്ന് അത് മുഴുവന്‍ കത്തി നശിച്ചു പോകുകയുണ്ടായി. അതിനുശേഷം ഇരുപത്തിനാലാമത്തെ വൊഡയാര്‍ രാജാവിന്റെ നേതൃത്വത്തില്‍ 1912 ല്‍ പുന൪നിര്‍മ്മിച്ചതാണ് ഇന്ന് കാണുന്ന അതി മനോഹരമായ കൊട്ടാരം . ഇന്‍ഡോ- സാ൪സനിക് ശൈലിയില്‍ പ്രസിദ്ധ ബ്രിട്ടീഷ് ആ൪ക്കിടെക്ട് ആയ ഹെ൯റി ഇര്‍വിന്‍ ആണ് ഇതിന്റെ
ഡിസൈ൯ നിര്‍വ്വഹിച്ചത്. ലോകത്താകമാനമുള്ള കലകളുടെയും, ശില്പങ്ങളുടെയും, ചിത്ര പണികളുടെയും കേളീ രംഗമാണ് കൊട്ടാരം. അതിന്റെ ഓരോ ഭാഗവും അത്ഭുതത്തോടയല്ലാതെ നോക്കികാണുക അസാധ്യം . മുന്ന് നിലകളിലായി ലോകത്താകമാനമുള്ള അമുല്യ വസ്തുക്കള്‍കൊണ്ടാണ് കൊട്ടാരം പണിതീര്‍ത്തിരിക്കുന്നത്. നിരവധി ആ൪ച്ചുകളും ,ചിത്ര തുണുകളും, കുംഭങ്ങളും കൊട്ടാരത്തില്‍ കാണാം. 145 അടി ഉയരത്തില്‍ സ്വര്‍ണം പൂശിയ ഒരു കുംഭം കൊട്ടാരത്തെ മനോഹരമാക്കുന്നു. ഒന്നാം നിലയില്‍ ചിത്ര പണികള്‍ ചെയ്ത മേലാപ്പോട് കൂടിയ കല്യാണ മണ്ഡപം ഒരു അത്ഭുതം തന്നെയാണ്. രണ്ടാം നിലയിലെ 155 മീററര്‍ നീളവും 42 മീററര്‍ വീതിയുമുള്ള ദ൪ബാര്‍ഹാള്‍ മറ്റൊരു അത്ഭുതം ആണ്. ചിത്രപണികളോട് കൂടിയ മേലാപ്പുകള്‍ കൊത്തുപണികളോടുകുടിയ തൂണുകള്‍ എന്നിവ നമ്മെ വിസ്മയിപ്പിക്കും. രാജാരവിവര്‍മ്മയടക്കമുള്ള ലോകപ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കൊട്ടാരത്തെ അലങ്കരിക്കുന്നു. കൊട്ടാരത്തിലെ ഓരോ അടിയും അമുല്യ വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ചതും വിവരണാതീതവുമാണ്. കൊട്ടാരത്തിനു ചുറ്റുമായി ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച പന്ത്രണ്ടോളം ക്ഷേത്രങ്ങള്‍ കാണാം. കൊട്ടാരത്തിനു പുറകു വശത്തായി വോഡയാര്‍ കുടുംബം സ്വകാര്യമായി നടത്തുന്ന ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. രാജാക്കന്മാര്‍ ഉപയോഗിച്ചതും പാരിതോഷികം ലഭിച്ചതുമായ അമുല്യ വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഞായറാഴ്ചകളിലും ,ദസറ ആഘോഷ വേളകളിലും ദീപാലങ്കാരം കൊണ്ട് കൊട്ടാരം അപുര്‍വ്വ ചാരുത കൈവരിക്കും. കൊട്ടാരത്തിനു മുന്നിലും വശങ്ങളിലുമായി തയ്യാറാക്കിയിരിക്കുന്ന അതിവിശാലമായ പൂന്തോട്ടം കാഴ്ചക്ക് മറ്റൊരു വിരുന്നാണ്. കൊട്ടാരമുറ്റത്തെ വിശാലമായ മൈതാനിയിലാണ് എല്ലാവര്‍ഷവും ദാസറാഘോഷത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍ അരങ്ങേറുന്നത്. കൊട്ടാരവും പരിസരവും വിശദമായി സന്ദര്‍ശിച്ചതിനു ശേഷം സന്ധ്യയോടെ ഞങ്ങള്‍ എത്തിചേര്‍ന്നത് പ്രശസ്തമായ
വൃന്ദാവന്‍ ഗാര്‍ഡനിലാണ്. മൈസൂരിലെ എല്ലാ സന്ധ്യകളിലും പതിനായിരങ്ങളായിരിക്കും ഇവിടേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുക. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവര്‍ ഇതില്‍ ഉണ്ടാകും. പട്ടണത്തില്‍ നിന്നും പത്തൊന്‍പതു കിലോ മീററര്‍ അകെലെയാണ് പ്രശസ്തമായ ഈ ഗാര്‍ഡന്‍. കാവേരി നദിക്കും ചെറു നദികളായ ഹെമാവതി , ലക്ഷ്മണതീര്‍ത്ഥ എന്നീ നദികളെയും തടഞ്ഞു നിര്‍ത്തികൊണ്ട്‌ 3 കി.മി. നീളത്തില്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ പടുകൂററ൯ അണക്കെട്ടിന്റെ കീഴെ ആയാണ് ലോക പ്രശസ്തമായ വൃന്ദാവന്‍ ഗാര്‍ഡന്‍ തീര്‍ത്തിരിക്കുന്നത്. 1924 ല്‍ മൈസൂര്‍ രാജാക്കന്മാരുടെ പിന്തുണയോടെ ഇന്ത്യയിലെ എക്കാലത്തെയും പ്രഗല്‍ഭ എ൯ജിനീര്‍ ആയഡോ. വിശ്വെശ്വരയ്യയാണ് കൃഷ്ണരാജസാഗര്‍ എന്ന പേരുള്ള ഈ കരിങ്കല്ലിലെ അത്ഭുതം പണിതത്. അണക്കെട്ടിനോടനുബന്ധിച്ച് അന്നത്തെ മൈസൂര്‍ ദിവാനായിരുന്ന സര്‍ .മി൪സാ ഇസ്മയില്‍ ആണ് 150 ഏക്കറില്‍ ആയി പരന്നു കിടക്കുന്ന ഗാ൪ഡന്റെ രൂപകല്പന നടത്തിയിരിക്കുന്നത്. 1932 ല്‍ നിര്‍മ്മാണം പുര്‍ത്തിയായ വൃന്ദാവന്‍ ഗാര്‍ഡന്‍ ഇന്ത്യയിലെ അപുര്‍വ്വം സുന്ദരന്‍ ഗാ൪ഡനുകളില്‍ ഒന്നായി കരുതിവരുന്നു. തട്ടുകളായി തിരിച്ചു അതില്‍ ആയിരക്കണക്കിന് ജലധാരകളും ആയിരക്കണക്കിന് വ൪ണ ദീപങ്ങളും അലങ്കരിച്ചിരിക്കുന്നു. സന്ധ്യാ നേരത്ത് വര്‍ണ്ണ ദീപപ്രഭയില്‍ മുങ്ങിയ ജലധാരകള്‍ കാണാന്‍ എന്തൊരു ഭംഗി. ഡാന്‍സിംഗ് ഫൌ൯ട൯ ആണ് വൃന്ദാവന്‍ ഗാ൪ഡന്റെ എക്കാലെത്തെയും ഏറ്റവും വലിയ ആക൪ഷണം . ഡാന്‍സിംഗ് ഫൌ൯ട൯ ഷോ കാണാന്‍ സന്ധ്യാ നേരത്ത് പതിനായിരങ്ങളാണ് വൃന്ദാവനില്‍ എല്ലാ ദിവസവും തടിച്ചു കൂടുന്നത്.
കണ്ണിനിമ്പം തരുന്ന ഇവിടുത്തെ കാഴ്ചകള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. വൃന്ദാവനിലെ വര്‍ണ കാഴ്ചകള്‍ മനസ്സില്‍ ഏററികൊണ്ട് രാത്രിയോടെ യാത്ര മതിയാക്കി ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ലോഡ്‌ജിലെത്തി വിശ്രമിച്ചു. രാവിലെ എട്ട്മണിക്ക് പ്രഭാതഭക്ഷണത്തിന് ശേഷം രണ്ടാം ദിവസത്തെ സന്ദര്‍ശനപരിപാടി ആരംഭിച്ചു. ഞങ്ങളുടെ ആദ്യ ലക്ഷ്യം ചാമുണ്ടി ഹില്‍ ആയിരുന്നു. മൈസൂരില്‍ നിന്നും 12 കി.മി. അകലേയാണ് പ്രശസ്തമായ ചാമുണ്ടി ഹില്‍.
മൈസൂര്‍ രാജാക്കന്മാരുടെ കുല ദേവത യായ ചാമുണ്ടേശ്വരി യാണ് ഇവിടുത്തെ പ്രതിഷ്ഠ. മൈസൂര്‍ കൊട്ടാരത്തില്‍ നിന്നും 3 കി.മി. അകെലെമെയുള്ളൂ ആയിരം മീററര്‍ ഉയരമുള്ള ഈ കുന്നിന്‍ മുകളിലേക്ക് കയറുന്നതിനു ആദ്യം 1180 കരിങ്കല്‍ പടവുകള്‍ തീര്‍ത്തിരുന്നു. പിന്നീടാണ് 12 കി.മി. ദൈര്‍ഘ്യമുള്ള റോഡ്‌ തീര്‍ത്തത് 1664 ല്‍ ദൊഢ രാജ വോഡയാര്‍ രാജാവിന്റെ കാലത്താണ് കരിങ്കല്‍ പടവുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. 600 മത്തെ പടവിനു സമീപമാണ് പ്രശസ്തമായ നന്ദി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍ തന്നെ നിര്‍മ്മിച്ച ഈ മനോഹര പ്രതിമയ്ക്ക് 16 അടി ഉയരവും 25 അടി വീതിയും ഉണ്ട്. ഇപ്പോള്‍ ഇവിടേക്കും റോഡ്‌ സൗകര്യം നിലവിലുണ്ട്. പുരാതനമായ രണ്ടു ക്ഷേത്രങ്ങളാണ് കുന്നിന്‍ മുകളിലുള്ളത്. മഹാബാലേസ്വര ക്ഷേത്രവും ,ചാമുണ്ടേശ്വര ക്ഷേത്രവും . ഇത് പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്‌. ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ കൂററ൯ ഗോപുരം 1827 ല്‍ കൃഷ്ണ രാജ വോഡയാര്‍ രാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്. ക്ഷേത്രത്തിനു പുറകിലായി മൈസൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായ രാജേന്ദ്ര വിലാസവും കാണാം. ഇന്ന് ഇത് ഹോട്ടല്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ആരോഗ്യ സംരക്ഷണത്തിനായി ചാമുണ്ടി ഹില്ലിലെക്കുള്ള പടികള്‍ അതിരാവിലെ കയറി ഇറങ്ങുന്നത് മൈസൂര്‍കാരുടെ ഹോബിയായി മാറിയിട്ടുണ്ട്. രാവിലെ നിരവധി പേര്‍ പടി കയറി ഇറങ്ങുന്നത് നമുക്കും കാണാവുന്നതാണ്.അതി രാവിലെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ക്ഷേത്രവും പരിസരവും കാണാന്‍ നല്ല ചന്തമാണ്. ഒരുപാട് കച്ചവട കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഷോപ്പിങ്ങിനും ഇവിടെ ആവശ്യമായ സൌകര്യമുണ്ട്. അടുത്തലക്ഷ്യം 'മൈസൂര്‍പുലി' ടിപ്പുസുല്‍ത്താന്റെ സമാധിസ്ഥലമായ ഗുംബസ് ആയിരുന്നു. പിതാവായ ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലത്ത് 1782-1784 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ തന്നെ പണികഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മാതാവിനേയും അടക്കം ചെയ്തിരിക്കുന്നത് ഇവിടത്തന്നെ. ടിപ്പുവിന്റെ മരണശേഷം 1799 മെയ് 5ന് അദ്ദേഹത്തേയും ഇവിടെ ഖബറടക്കുയായിരുന്നു. 65 അടി ഉയരമുള്ള ഗുംബസിന്റെ ചുറ്റും വരാന്തയാണ്. വരാന്തയ്ക്ക് വെളിയില്‍ ഗുംബസ്സിന് നാലുവശത്തുമായി 36 കറുത്ത ഗ്രാനൈറ്റ് തൂണുകള്‍. ഹൈദരാലിയുടെ 18 വര്‍ഷത്തെ ഭരണത്തിന്റേയും ടിപ്പുവിന്റെ 18 വര്‍ഷത്തെ ഭരണത്തിന്റേയും പ്രതീകമാണ് പേര്‍ഷ്യയില്‍ നിന്ന് കടല്‍ കടന്നുവന്ന ഈ തൂണുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഓരോ തൂണിനും പതിനായിരക്കണക്കിന് രൂപ ചിലവ് വന്നിട്ടുണ്ടത്രേ! ഇന്നതിന്റെ വിലമതിക്കാനും ആവില്ല. ഇസ്ലാമിക്‍ വാസ്തുശില്പകലയുടെ
രൂപസവിശേഷതകള്‍ എല്ലാം ഗുംബസില്‍ ദര്‍ശിക്കാനാവും. ഗുംബസിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ അകത്ത് പുകയ്ക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ മണമാണ് സ്വാഗതം ചെയ്യുക. ഗുംബസിന്റെ ആറ് വാതില്‍പ്പാളികളും വാതിലുകള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതായിരുന്നു. മൈസൂര്‍പ്പുലി വീണതോടെ ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു. പിന്നീട് മൈസൂര്‍ മഹാരാജാ കൃഷ്ണരാജ വാഡിയാര്‍ നല്‍കിയ ആനക്കൊമ്പുകൊണ്ട് കൊത്തുപണികളുള്ള വാതിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. വെങ്കലത്തില്‍ തീര്‍ത്ത വാതില്‍ക്കൊളുത്തുകള്‍ക്ക് ഒന്നിനും തേയ്‌മാനം ഇല്ലെന്ന് മാത്രമല്ല തിളക്കവും കൂടുതല്‍. ഗുംബസിന് അകത്തെ ചുമരിലും മേല്‍ക്കൂരയിലുമുള്ള 230 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെയിന്റിങ്ങിലെ ഡിസൈനുകള്‍ പുലിയുടെ ദേഹത്തെ വരകളെ അനുസ്മരിപ്പിക്കുന്നു. ഇതേ ഡിസൈനുകളാണ് വൈറ്റ് വാഷ് അടിച്ച നിലയില്‍ ജാമിയ മസ്‌ജിദിന് അകത്ത് കാണപ്പെടുന്നത്. ഗുംബസിന് ഒത്തനടുക്ക് ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയും, ഇടതുവശത്ത് മാതാവ് ഫക്രുനിസയും, വലത്തുവശത്ത് സാക്ഷാല്‍ ടിപ്പുസുല്‍ത്താനും അന്ത്യവിശ്രമം കൊള്ളുന്നു. ടിപ്പുവിന്റെ കല്ലറയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന ചുവന്ന പട്ട് തുണിക്ക് അടിയില്‍ പുലിത്തോലിന്റെ ഡിസൈനുള്ള മറ്റൊരു തുണിയും വിരിച്ചിട്ടുണ്ട്. വരാന്തയില്‍ ടിപ്പു തന്നെ രചിച്ച പേര്‍ഷ്യന്‍ ലിപിയിലുള്ള വരികള്‍ എഴുതി തൂക്കിയിരിക്കുന്നു. ഗുംബസിന്റെ തൊട്ടടുത്ത് തന്നെയുള്ള മസ്‌ജിദ്--അക്‍സ എന്ന പള്ളിയിലാണ്, ഉമ്മയുടേയും ബാപ്പയുടേയും കല്ലറകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടിപ്പു നമസ്ക്കരിച്ചിരുന്നത്. തുടര്‍ന്ന് ശ്രീരംഗപട്ടണത്തുള്ള ടിപ്പുവിന്റെ മ്യൂസിയം
സന്ദര്‍ശിച്ചു. അവിടെ നിന്ന് ഞങ്ങള്‍ പോയത് ജി.ആര്‍.എസ്. ഫാന്റസി പാര്‍ക്കിലേക്കാണ്. വേവ് പൂള്‍, പെന്‍ഡുലം സ്ലൈഡ്, ഡ്രാഗന്‍സ് ഡെന്‍, റെഡ് ഇന്‍ഡ്യന്‍ ഫാള്‍സ്, ആമസോണിയ, ലേസി റിവര്‍, 5ഡി വെര്‍ച്വല്‍ റൈഡ്, അക്വാടൊര്‍ണാഡോ റൈഡ്, മ്യൂസിക് ബോബ്, സ്വിംഗ് ചെയര്‍, ഡാഷിങ് കാര്‍സ്, കൊളമ്പിയ, ഫ്ലോട്ട് സ്ലൈഡ്, കേറ്റര്‍പില്ലാര്‍, ബേബി ട്രെയിന്‍ തുടങ്ങി കുട്ടികളുടെ മനം കവരുവാനുള്ള എല്ലാതരം റൈഡുകളും വാട്ടര്‍ ഗെയിമുകളും പാര്‍ക്കിലുണ്ടായിരുന്നു. അവിടെ സന്ധ്യവരെ ചിലവഴിച്ചതിന് ശേഷം മൈസൂര്‍ കൊട്ടാരത്തിന് മുന്‍വശം ഒരുക്കിയിരുന്ന പ്രദര്‍ശനം കാണുകയും ഷോപ്പിങ് നടത്തുകയും ചെയ്‌തു. ഭക്ഷണത്തിന് ശേഷം അര്‍ദ്ധരാത്രിയോട്കൂടി ഞങ്ങള്‍ മൈസൂര്‍ നഗരത്തിനോട് വിടചൊല്ലി.

No comments:

Post a Comment