ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
 സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്കെതിരെ, അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍, പുതുവത്സരദിനത്തില്‍ പ്രതിജ്ഞ കൈക്കൊള്ളുന്നു.
       ലോകം നവവത്സരം ആഘോഷിക്കുന്നതിന്റെ തിരക്കിലാണല്ലോ...? ആഘോഷങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത്, പക്ഷേ, ഈ വര്‍ഷത്തെ പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. തലസ്ഥാനനഗരം ഒരു വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസില്‍ കൂട്ടമാനഭംഗത്തിനിരയായി അത്യന്തം ദാരുണമായ നിലയില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തണമെന്നുമാവശ്യമുന്നയിച്ച് ഡല്‍ഹിയിലെ ആബാലവൃദ്ധം ജനങ്ങളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ സമരത്തിലാണ്. പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെടാത്ത ഒരു സമൂഹത്തിന്റെ നിലനില്പിനുള്ള പോരാട്ടമായി ഇതിനെ കാണാം. ഈ പ്രക്ഷോഭത്തിന് പ്രത്യേകിച്ച് ഒരു നേതൃത്വമോ ആസൂത്രണമോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. സംഘടനകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തില്‍ സഹജീവിക്കൊരു പ്രശ്നമുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ 'പൊതുസമൂഹം' എന്ന് പേരിട്ടിരിക്കുന്നവര്‍തന്നെ വേണം.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും അല്പമെങ്കിലും ചലനമുണ്ടാക്കിയത് ഈ 'പൊതുസമൂഹം' തന്നെയാണ്. അപ്പോഴൊരു പ്രസക്തമായ ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് നമുക്ക് രാഷ്ട്രീയസംഘടനകള്‍...? അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍ പണി നടത്താന്‍ മാത്രമോ...? അതോ...സ്ഥാനമാനങ്ങളും പൊതുഖജനാവും പങ്കിട്ടെടുക്കാനോ...? ആത്മാര്‍ത്ഥമായി ജനസേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും നമുക്കന്യമാവുകയാണോ...? പ്രലോഭനങ്ങള്‍ക്ക് വശംവദരാവാത്തവര്‍ ഇന്ന്, വളരെ ചുരുക്കം. പക്വതയുള്ള നേതൃത്വമില്ലാതെ തുടങ്ങുന്ന പ്രക്ഷോഭപരിപാടികള്‍, പലപ്പോഴും, അനിയന്ത്രിതമാവുകയാണ് ചെയ്യാറുള്ളത്. ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിടയ്ക്ക് പോലീസുകാരന്‍ ദാരുണമായി കൊല്ലപ്പെടാന്‍ ഇടയായത് തന്നെ ഉദാഹരണം. ഇതിനിടയില്‍ സാമൂഹ്യദ്രോഹികള്‍ നുഴഞ്ഞുകയറിയെന്നുംവരാം. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുവാനും അവരുടെ സുരക്ഷ ഉറപ്പ വരുത്തുവാനും രാഷ്ട്രീയനേതൃത്വത്തിന് സാധിക്കണം. ഇല്ലെങ്കില്‍ ലോകം ഉറ്റുനോക്കുന്ന നമ്മുടെ മഹത്തായ ജനാധിപത്യസംവിധാനത്തിന്റെ അടിത്തറയ്ക്ക് തന്നെ ഇളക്കം തട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പൊതുജനസേവനം വെറും വീതംവെപ്പായി മാറരുത്.
       ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊന്ന് നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകളെക്കുറിച്ചാണ്. പഴുതുകളടച്ച് നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമത്തില്‍ സമൂഹം ഒന്നടങ്കം പങ്കാളികളാകണം. കാരണം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സ്വന്തം മാതാപിതാക്കളും സഹോദരന്മാരും ഗുരുക്കന്മാരും ബാലികമാരെപ്പോലും തക്കം കിട്ടിയാല്‍ ഭോഗവസ്തുക്കളും വില്പനച്ചരക്കുകളുമാക്കാന്‍ മടിക്കാത്ത ഒരു സംസ്ക്കാരജീര്‍ണതയിലാണ് 2012-ന്റെ അവസാനം നാമെത്തിനില്‍ക്കുന്നത്. കാസറഗോഡ്, ഇത്തരം ഒരു സംഭവത്തില്‍ , ഒരു മദ്റസ്സ അദ്ധ്യാപകന് 22 വര്‍ഷം കഠിനതടവ് നല്‍കിയ കോടതിവിധി അല്പമെങ്കിലും ആശ്വാസം നല്‍കുന്നതാണ്. ഇത്തരം കുറ്റവാസനയുള്ളവര്‍ക്ക് ഇതൊരു പാഠമായെങ്കില്‍...! കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന കൂടുതല്‍ സന്ദര്‍ഭങ്ങളിലും, അതുമൂലമുള്ള കഷ്ട-നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നത് അവരെ ആശ്രയിച്ച് കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുത. അതുകൊണ്ട്തന്നെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് തന്നെയാണ് ഭരണകൂടവും പൊതുസമൂഹവും മുന്‍ഗണന നല്‍കേണ്ടത്.
         ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചില വസ്തുതകളുണ്ട്. അതിലൊന്ന് ഒരുപറ്റം ചെറുപ്പക്കാരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ച ലഹരിയുടെ സ്വാധീനത്തെക്കുറിച്ചാണ്. സ്വബോധത്തോട്കൂടി ഒരു മനുഷ്യനും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. അതൊരു ലൈംഗിക അതിക്രമം മാത്രമായിരുന്നില്ല. അവരുടെ മനുഷ്യത്വം മരവിക്കാന്‍ കാരണമായ മദ്യത്തിന്റെ സ്വാധീനം ഡല്‍ഹിയില്‍ മാത്രമല്ല, നമ്മുടെ കൊച്ചുകേരളത്തിലും ആഴത്തില്‍ വേരോടിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങള്‍പോലും ഇതില്‍നിന്നും വിഭിന്നമല്ല. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങള്‍പോലും മദ്യം വിളമ്പുന്നതിനുള്ള 'പാര്‍ട്ടി'കളായി പരിണമിക്കുന്നു എന്ന് തിരിച്ചറിയേണ്ടിവരുന്നത് ഏറെ ദുഃഖകരമാണ്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ആഘോഷവേളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മദ്യം മാറിയിരിക്കുന്നു. കൂടുതല്‍ കുടുംബങ്ങളിലേക്ക് അസ്വസ്ഥതയുടെ വിഷവിത്ത് വ്യാപിക്കുകയാണ്. സമീപകാലത്തുണ്ടായ പല അസ്വാഭാവികമരണങ്ങളുടെയും കാരണവും മറ്റൊന്നാകാന്‍ വഴിയില്ല. ഇങ്ങനെ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളാകുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമവും സമൂഹത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ക്ലബുകളും സംഘടനകളും കൂട്ടായ്മകളും ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ വലിയൊരു അധഃപതനത്തിലേക്കായിരിക്കും നമ്മുടെ പോക്ക്. നിര്‍ഭാഗ്യവശാല്‍ താല്‍ക്കാലികലാഭത്തിന് വേണ്ടി, ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതായാണ് കാണുന്നത്. ഇതിന്റെ പ്രതിഫലനങ്ങള്‍ കൊച്ചുകുട്ടികളില്‍വരെ കാണാം.
    ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊന്ന് സാംസ്ക്കാരിക അധിനിവേശത്തെക്കുറിച്ചാണ്. വിവരസാങ്കേതികാമേഖലയിലുണ്ടായ വികസനവിസ്ഫോടനം ഒരു സാധാരണക്കാരന്റെ നിഷ്ക്കളങ്കമനസ്സിനെപ്പോലും അസ്വസ്ഥമാക്കാനുള്ള ശക്തി കൈവരിച്ചിരിക്കുന്നു. അവന് സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു. പലരും ജീവിക്കുന്നത് ഒരു സ്വപ്നലോകത്തിലാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവരാന്‍ അവരെക്കൊണ്ടാവുന്നില്ല. വിശുദ്ധഗ്രന്ഥത്തില്‍ പറഞ്ഞത്പോലെ 'അവരെന്താണ് ചെയ്യുന്നതെന്തെന്ന് അവര്‍ക്ക് തന്നെ അറിയാത്ത' അവസ്ഥ. കുട്ടികള്‍ പ്രധാനമായും നന്മയും അച്ചടക്കവും പഠിക്കേണ്ടത് വീട്ടില്‍ നിന്നുമാണ്. എന്നാല്‍ സദാസമയവും വിനോദചാനലുകളും മൊബൈല്‍ഫോണുകളും പ്രവര്‍ത്തിക്കപ്പെടുന്ന നമ്മുടെ ഇന്നത്തെ വീടുകളില്‍ നിന്നും നന്മയുടെ എന്ത് പാഠങ്ങളാണ് നമ്മുടെ കുട്ടികള്‍ പഠിക്കുക...!!?? അതിന് പകരം അസ്വസ്ഥതയുടെ, അരക്ഷിതാവസ്ഥയുടെ വിഷബീജങ്ങളാണ് കുഞ്ഞുമനസ്സുകളില്‍ വിതയ്ക്കപ്പെടുന്നത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ചിരുന്ന് സ്വസ്ഥമായി സംസാരിക്കാനുള്ള അവസരംപോലും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ഇതുമൂലം ചിലകൊച്ചുകുട്ടികള്‍ പോലും ഒരുതരം ഉന്മാദാവസ്ഥയില്‍ എത്തിനില്‍ക്കുന്നതായി കാണാം. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ മനഃസാക്ഷിയെ നടുക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു കുറവുമുണ്ടാകാനിടയില്ല. ഈ ആപത്തിനെ ചെറുക്കണമെങ്കില്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ എല്ലാ പ്രദേശങ്ങളിലും വളര്‍ന്നുവരണം. ഇത്തരം, കൂട്ടായ്മകളുടേതാവട്ടെ, പുതുവര്‍ഷമെന്ന് നമുക്ക് പ്രത്യാശിക്കാം....(Font problem??Click Here)
    നിര്‍ജീവ, രഹസ്യത്തറകള്‍
    പാലമരച്ചുവട്ടിലെ, അലട്ടുന്ന മ്ലാനത
    ചിന്നിച്ചിതറുന്ന, കഠാരകള്‍ക്കുമപ്പുറം
    പിറുപിറുക്കുന്ന, ഭ്രാന്തികള്‍;
    നറുപുഷ്പത്തെ, നിറമൊഴിചാര്‍ത്തി
    കനലുകള്‍, ചാലിച്ച നിശാഗന്ധിതോഴികള്‍
    അവള്‍ക്ക്, ഓര്‍ക്കാന്‍ തിരക്കേറിയ പലകാഴ്ചകള്‍
    നഷ്ടപ്പെട്ട, ഭൂതകാലം
    തിരിച്ചെത്താത്ത, കര്‍മ്മങ്ങള്‍ ;
   പാതിരാകോഴി, ചിലയ്ക്കും മുമ്പേ
   പലതും, ചെയ്തു തീര്‍ക്കേണ്ടവള്‍
   ചിത്രശലഭത്തെപ്പോലെ, സ്വപ്നംകണ്ട്
   ആ പാലച്ചുവട്ടില്‍, മുളച്ച മാങ്കൊമ്പ്
   നാരദനെപ്പേലെ, പരത്തുന്ന ഗന്ധം
   കറകളറ്റ, മണല്‍ വിരിപ്പില്‍